“ആമിനാ , ആമിനാ ….. ടീ ഒന്നിങ്ങട് നോക്ക്യേ ഇതാരാന്ന്’. ന്താരുന്നു ഞമ്മട ലുക്കെന്ന്. മൊബൈലിൽ നോക്കിയിരുന്ന ഉസ്‌മാൻ അകത്തേക്ക് നോക്കിപ്പറഞ്ഞു.
“ന്തിനാപ്പ ങ്ങനെ തൊള്ള തുറക്കണതൂന്നും” പറഞ്ഞ് കറിയ്ക്കരിഞ്ഞു കൊണ്ടിരുന്ന ആമിന പാഞ്ഞെത്തി.
“,ജ്ജ് നോക്ക് ഇതാരാന്ന്”
“അള്ളാ ഇതാരാ, കണ്ടിട്ടൊരു ഹിമാറിനെപ്പോലുണ്ടല്ലാ”
“ഹിമാറ് അൻ്റ വാപ്പാ”ന്ന് പറയാനാണ് ഉസ്മാന് തോന്നിയതെങ്കിലും പറഞ്ഞില്ല.
” അന്ന വിളിച്ച എന്നപ്പറഞ്ഞാ മതി”
” അല്ലിപ്പ ങ്ങള് പറയീൻ, ഇതാരാ”
“എടീ ഇത് ഞമ്മള് തന്ന”
“അള്ളാ ങ്ങക്കെവിട്ന്നാ ബുള്ളറ്റ്’?
” ജ്‌ജെന്തറിഞ്ഞിട്ടാണ്? ഞമ്മക്കിപ്പ വേണേൽ ബീമാനോം പറപ്പിക്കാം’
“ങ്ങക്കെന്താ ഇക്കാ, ബല്ല മരുന്നൂം മാറിക്കയിച്ചാ? ഒരു ബുള്ളറ്റും പഴേ സിനിമേല പാൻ്റും ഇട്ടൊരു ഗുണ്ടേൻ്റ പടം കാണിച്ചിട്ട് ങ്ങനെ സന്തോയിക്കാൻ?
“ആമിനാ, ജ്ജ് എ ഐന്ന് കേട്ടേക്കണാ”
“ആരാണ് ഓള്? ങ്ങക്കെങ്ങന ഓള അറിയാം?
ഇതെത്തറ നാളായി തൊടങ്ങീട്ട്? കണ്ടാ കണ്ടാ,
താണ് ങ്ങള് ഈ ഫോണും തോണ്ടി കൊണ്ടിരിക്കണത് . ഞമ്മള് ജീവിച്ചിരിക്കുമ്പം
ങ്ങള ആ പൂതി നടക്കൂന്ന് ബിജാരിക്കണ്ട”.
ആമിന കലിതുള്ളി.
അപ്പോഴാണ് മതിലിനപ്പുറത്തു കൂടി നടന്നു പോയ സമദ് ങ്ങട് ഒരു ശോദ്യം ചോദിച്ചത്. “ന്താണൊരു ബഹളം ഉസ്‌മാനിക്കാന്ന്?”. “ഞമ്മളും ഒന്ന് ട്രെൻഡിനൊപ്പം പോവാൻ നോക്കീതാ സമദേ”ന്ന് ഞാൻ പറഞ്ഞു തീർന്നില്ല, ഓള് പാഞ്ഞെത്തിക്കൊണ്ട് പറഞ്ഞു.
“ങ്ങള് പോവും , എൻ്റേം മക്കടേം മയ്യത്ത് കണ്ടിട്ടേ ങ്ങക്ക് പോവാൻ പറ്റൂ, ഒന്നില് ആമിനാ അല്ലേല് ങ്ങള കോഡ് ഭാസേല് പറയൂല്ലേ ‘ എ’ യാ ‘ഐ’യാ , രണ്ടും കൂടി ഒരു ബീട്ടി പൊറുക്കൂല്ല .”
“അല്ലിപ്പ ദ് ഏത് നേരത്താണ് ഓളെ ഞമ്മക്ക് വിളിക്കാൻ തോന്നീത് ൻ്റ പടച്ചോനേ……” ഉസ്‌മാൻ ആരോടെന്നില്ലാതെ പറഞ്ഞു.
ദീപ ബിബീഷ് നായർ

