കിന്നാരം പറഞ്ഞു വന്നതായിരുന്നു അവൾ, പക്ഷേ പറഞ്ഞു പറഞ്ഞു അവളുടെ ഒച്ച കൂടി. തൻ്റെ ഉള്ളിലെ രോഷം മുഴുവൻ വലിയ ആരവത്തോടെ അവൾ തീർത്തു.
രാവിലെ ഉറക്കമെഴുന്നേറ്റ് വന്ന് ഉമ്മറപ്പടിയിലിരുന്നപ്പോൾ കണ്ടത് അവളുടെ മടക്കയാത്രയിൽ തരിച്ചിരിക്കുന്ന മാവിലകളെയും പുൽച്ചെടികളെയുമാണ്.
വീഴാൻ മടിച്ചു നിൽക്കുന്ന ജലകണങ്ങളിലേയ്ക്ക് പ്രകാശകിരണങ്ങളുമായി ഇതൊന്നുമറിയാത്തതുപോലെ പതിവുപോലെ അവനെത്തി. ആ മായക്കാഴ്ചയിൽ മതിമറന്നു നിൽക്കുന്ന പൂക്കളും , വർണ്ണശലഭങ്ങളുമൊക്കെ കണ്ണിന് കുളിരേകി .
അപ്പോഴേക്കും അലാറാം അടിച്ചു. സുഖമുള്ള നിദ്രയുടെ ആലസ്യത്തിൽ കണ്ടൊരാ സ്വപ്നത്തിൻ്റെ മാധുര്യത്തിൽ എഴുന്നേൽക്കാൻ മടിച്ചവൾ കുറച്ചു നേരം കൂടി കിടന്നു…… കിടക്കാം ഒരഞ്ചു മിനിട്ട് കൂടി …..